സര്‍ക്കാര്‍ ജീവനക്കാരുടെ 2011-12 സാമ്പത്തിക വര്‍ഷത്തെ ജി.പി.എക്കൗണ്ടുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് GPF CREDIT CARD ലിങ്കില്‍ ക്ലിക്കു ചെയ്യുക
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. BEST VIEW IN LINUX MOZILLA FIREFOX

6.7.12

          
 (വായനാവാരത്തോടനുബന്ധിച്ച് നടത്തിയ പുസ്തകാസ്വാദനക്കുറിപ്പു മത്സരത്തില്‍ സ്ക്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ സൃഷ്ടി.)
               കേരളത്തിന്റെ മണ്ണും മനുഷ്യനും അനന്തമായ ആകാശവും ഇന്നും ചുവന്നതാണെന്ന് ലോകത്തോട് വിളിച്ചറിയിക്കുന്ന സൃഷ്ടിയെന്ന് ഒറ്റനോട്ടത്തില്‍ പറയാം.  ആയിരം തിരിയിട്ട അന്ധകാരത്തില്‍ നിന്ന് വിമോചനത്തിന്റെ രണഭേരിയായത് പടര്‍ന്നു കയറുന്നു. അനന്തമായ ഈ ലോകത്തെ കുടുംബ ബന്ധങ്ങള്‍ വെറും മായാ വലയങ്ങളാണെന്ന മഹാസത്യം കാണിച്ചു തന്ന്, ഏകാന്തമായി സ്വയം ജ്വലിച്ചു നില്‍ക്കുന്ന സൂര്യ, ആ കിരണങ്ങളില്‍പോലും അധികാരം നഷ്ടപ്പെട്ട ചില മനുഷ്യജന്മങ്ങള്‍. ആ കണ്ണീരിന്റെ ആഴം മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ചിലര്‍ മാത്രം. ഇത്തരത്തില്‍ ആധുനിക മലയാള സാഹിത്യത്തില്‍ ഒരു പാത വെട്ടിത്തെളിയിച്ച കഥാകാരനാണ് സേതു. നോവല്‍, കഥ വിഭാഗങ്ങളില്‍ 33 കൃതികള്‍ അദ്ദേഹത്തിന്റെ നാമത്തിന് സ്വന്തം. മനുഷ്യമനസ്സിന്റെ അഗാധതകളും ഭ്രമാത്മകതയും തന്റെ കൃതിക്ക് വിഷയമാക്കാറുള്ള അദ്ദേഹത്തിന്റെ രചനകളിലെ നായികമാര്‍ പലപ്പോഴും സ്ത്രീ ജീവിതത്തിന്റെ പ്രശ്നങ്ങളെ സമര്‍ത്ഥമായി ആവിഷ്കരിക്കുന്ന തരത്തില്‍ കരുത്തുറ്റവരുമായിരിക്കും. ഈ രണ്ട് ഘടകങ്ങളും ഏറ്റവും ഹൃദ്യമായി ഒത്തുചേര്‍ന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച നോവലുകളിലൊന്നാണ് പാണ്ഢവപുരം.
        പാണ്ഢവപുരം, ആ പേരില്‍ നിന്നു തന്നെ ഒരു പാടു ഹൃദയങ്ങളുടെ നിലവിളികള്‍ കേള്‍ക്കാം. അജ്ഞാതവാസത്തിനു പറ്റിയ സ്ഥലം.  ആളൊഴിഞ്ഞ പ്ലാറ്റ്ഫോമില്‍ അപരിചിതനായ വിരുന്നുകാരനേയും പേറി വരുന്ന വണ്ടി കാത്തിരിക്കുകയാണ് ദേവി എന്ന സുന്ദരിയായ സ്ത്രീ രൂപം.
           കയ്യില്‍ കിട്ടുന്ന ഓരോ കല്ലും കുപ്പിച്ചില്ലും, വേര്‍തിരിച്ചറിയുന്ന ഗന്ധങ്ങളും ശബ്ദങ്ങളും നല്‍കുന്ന അറിവും ഒക്കെ ചേര്‍ത്തുവെച്ച് അവള്‍ മെനഞ്ഞുണ്ടാക്കുന്ന ഒരാള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാഴ്ചത്തെ പരിചയം മാത്രമുള്ള മനുഷ്യന്റെ ഭാര്യയായി അമ്പരപ്പോടെ കാലുകുത്തിയ ആ പാണ്ഢവപുരം ഇപ്പോള്‍ എത്രയോ അകലെയാണെന്നവള്‍ക്കറിയാം. പാണ്ഢവപുരത്തെ ഓര്‍മ്മകള്‍ പോലും വെറുക്കുന്ന, അപൂര്‍വ്വമായ ചില ഓര്‍മ്മകളുടെ നിറപ്പകിട്ടുള്ള കുപ്പിച്ചില്ലുകള്‍ ചിതറിക്കൊണ്ട് അവളുടെ മനസ്സിലേക്ക് കടന്നു വരുന്നത് കഥാകൃത്ത് വളരെ മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ട്. മഞ്ഞച്ചായം പൂശിയ കോളനിയിലെ വൃത്തിഹീനമായ തെരുവുകളേക്കാള്‍ എത്രയോ മടങ്ങ്  വൃത്തികേടായി കിടക്കുന്ന പുരുഷ ഹൃദയങ്ങള്‍. നവവധുവായി പാണ്ഢവപുരത്തേക്കെത്തുന്ന ഓരോ സ്ത്രീയും ശ്രീകോവിലിലെ , ചുവന്ന ഉടയാളകളണിഞ്ഞ, നെറുകയില്‍ സിന്ദൂരമണിഞ്ഞ് ചമ്രം പടിഞ്ഞിരുന്ന ദേവിയോട് പ്രാര്‍ത്ഥിച്ചു. പാണ്ഢവപുരത്തെ ജാരവന്മാരുടെ ആകഷണവലയങ്ങളില്‍ കുടുങ്ങിപ്പോകാതെ എന്നെ രക്ഷിക്കണേ.. എന്നിട്ടും അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം പന്താടാനായി തെരുവുകളിലൂടെ ജാരന്മാര്‍ പുളച്ചു നടന്നു. മുജ്ജന്മത്തില്‍ അവള്‍ ചെയ്തു കൂട്ടിയ പാപത്തിന്റെ കറ മാഞ്ഞുപോകുവാനായിരിക്കും താലി കെട്ടി കുറച്ചുനാള്‍ കഴിയുമ്പോഴേക്കും കുഞ്ഞിക്കുട്ടേട്ടന്‍ അവളെ പഴന്തുണിപോലെ വലിച്ചറിയുന്നത്. ആ ഏകാന്തവാസം അവളെ ഈ പ്ലാറ്റ്ഫോം വരെ എത്തിച്ചത് കഥാകൃത്തിന്റെ അതിമനോഹരമായ ഭാവനയാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
             അവസാനത്തെ തീവണ്ടിയുടെ ശബ്ദം ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ നിന്ന് അവളെ തട്ടിയുണര്‍ത്തി. അതിഥിയുടെ അസാമീപ്യം അവളുടെ മനസ്സില്‍ നിരാശ പടര്‍ത്തി. അയാള്‍ പാണ്ഢവപുരത്തേക്ക് വന്നിറങ്ങുന്ന ദൃശ്യം അവള്‍ അകക്കണ്ണാല്‍ കാണുന്നു.
          പ്ലാറ്റുഫോമില്‍ അവനെ കാത്തിരിക്കാന്‍ ദേവിയില്ലാത്ത ഒരു ദിവസം അവന്‍ പാണ്ഢവപുരത്ത് കാലെടുത്ത് വെച്ചു. പ്രയാസങ്ങളൊരുപാട് താണ്ടി അവന്‍ തന്റെ സുഹൃത്തായിരുന്ന കുഞ്ഞിക്കുട്ടന്റെ അനിയത്തിയോടും അവരുടെ സുഹൃത്ബന്ധത്തെക്കുറിച്ച് വര്‍ണ്ണിക്കുമ്പോഴും ദേവിയും കുഞ്ഞിക്കുട്ടനും ചെയ്തു കൂട്ടിയ തമാശക്കഥകള്‍ പറയുമ്പോഴും ദേവിയുടെ മുഖത്ത് ഒരു നടുക്കവും ഇല്ലായിരുന്നു. അവള്‍ പാണ്ഢവപുരമെന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് അവളുടെ മുഖത്തെ നിഴല്‍ വ്യക്തമാക്കിയിരുന്നു. അത് അവള്‍ ഒരു പാടു നേരം ആവര്‍ത്തിച്ചു പറയുകയും ചെയ്തു. തെളിവുകളോടെ അയാള്‍ വന്നത്, അവള്‍ ഒരപരിചിതന്റെ വേഷം തന്നെ അണിയിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. താന്‍ എന്തിന് ഒരപരിചിതന്റെ പേരില്‍ ഇവിടെ വന്നു എന്ന് അയാള്‍ സ്വയം ചിന്തിക്കുന്നുണ്ടെങ്കിലും അതിന്റെ കാരണം അയാള്‍ക്ക് മനസ്സിലായില്ല. ഈ സംഭവത്തിലൂടെ കഥാകൃത്ത് വായനക്കാരെ ആശയക്കുഴപ്പത്തിലെത്തിക്കുന്നു.
           അപരിചിതയായി ഒരുപാട് രാവുകള്‍ അവള്‍ അഭിനയിച്ചെങ്കിലും ഒരു രാത്രിയില്‍ ആ ദിവ്യസത്യം വെളിപ്പെടുത്തി. അവള്‍ ഒരുപാട് തപസ്സിരുന്ന്  ശക്തി നേടി ആവാഹിച്ചു വരുത്തിയതാണ് എന്നറിഞ്ഞപ്പോള്‍ അവന്റെ മുഖത്ത് ജ്വലിച്ചു നിന്നിരുന്ന ആശ്വാസത്തിന്റെ തീനാളങ്ങള്‍ അണഞ്ഞുപോയി. അവളില്‍ അനാവശ്യമായ മോഹങ്ങള്‍  മുളച്ചതിന് തന്റെ ജീവിതം താറുമാറാക്കിയതിന്  അയാളുടെ അനന്തതയുടെ പത്തിയില്‍ ചവിട്ടി ചെളിക്കുണ്ടിലേക്കു താഴ്ത്താന്‍ അവള്‍ മോഹിച്ചു. തന്റേയും കുഞ്ഞുട്ടേട്ടന്റേയും ജീവിതത്തിലേക്ക് കഴുകക്കണ്ണുകളോടെ നോക്കിയിരുന്ന അയാള്‍ സൂത്രത്തില്‍ തന്റെ ജീവിതം ചവറ്റുകൊട്ടയിലാക്കി. അവള്‍ അയാളെ ദാഹം ക്ഷമിക്കാത്ത യക്ഷിയെപ്പോലെ കടിച്ചുകീറാന്‍ തുടങ്ങി. തന്റെ ജീവിതം ജാരന്റെ മുഖംമൂടിയണിഞ്ഞ് കൊത്തിത്തിന്ന അയാളുടെ ഓരോ ഞരമ്പും അരിഞ്ഞ് കളയാന്‍ അവളുടെ ഹൃദയം വിതുമ്പി. പകയുടെ കണ്ണിലെ തീക്കനില്‍ അവനെ ചുട്ടെടുക്കാന്‍ അവള്‍ ആഗ്രഹിച്ചു. ആ ദാഹവുമായ് രാത്രിയുടെ മടിത്തട്ടില്‍ മയങ്ങിയ അവള്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് ശൂന്യമായ അവന്റെ മുറിയാണ്. തകര്‍ന്ന ഹൃദയമുള്ള അവന്റെ മുഖം കാണാതായപ്പോള്‍ പരിഭ്രമത്തോടെ അയാളെക്കുറിച്ച് അന്വഷിച്ചു. അവളിലുണ്ടായ ഈ മാറ്റം ജിജ്ഞാസയോടെയല്ലാതെ മറ്റുള്ളവര്‍ക്കു നോക്കാന്‍ കഴിഞ്ഞില്ല. ആ വീട്ടിലെ മറ്റു അംഗങ്ങളൊന്നും അവള്‍ പറയുന്ന ആളെ കണ്ടിട്ടില്ല. പാണ്ഢവപുരമെന്ന പേരും കേട്ടിട്ടില്ല. ഈ സംഭവം പുതിയൊരു വഴിത്തിരിവാണ്. സ്വയം ആശ്വസിച്ചുകൊണ്ട് അവള്‍ പ്ലാറ്റ്ഫോമിലേക്ക് നടന്നു. ദീര്‍ഘനേരം അവിടെയിരുന്നു. പാണ്ഢവപുരത്തെ രണ്ടാമത്തേയും മൂന്നാമത്തേയും ജാരന്മാര്‍ വരുന്നതും കാത്ത്. അവരെ ചവിട്ടിയരക്കാനുള്ള ശക്തിയുമായി.
             അവളുടെ സ്വപ്നങ്ങളില്‍ നിന്ന് ഉയിരെടുത്ത ആ പാണ്ഢവപുരം വിഭ്രാമകമായ അനുഭവങ്ങളിലൂടെ, അപരിചിതമായ പ്രമേയവും ഓര്‍മ്മകളും കൊണ്ട് വായനക്കാരെ ആകര്‍ഷിച്ച ഈ നോവല്‍ ദുര്‍ബലരായ പെണ്‍കുട്ടികളുടെ നിലവിളി കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഓരോ മനുഷ്യഹൃദയവും, ഹൃദയത്തിന്റെ താളില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. ഭൂമിയില്‍ ജനിച്ചു വീഴുമ്പോള്‍ മുതല്‍ വാത്സല്യവും സ്നേഹവും നല്‍കി എത്രശാന്തമായി, സൗമ്യമായി അത്യാഗ്രഹത്തിന്റെ ചിറകിലേക്കൊന്ന് എത്തിനോക്കുക പോലും ചെയ്യാതെ ജീവിതം കെട്ടിപ്പടുക്കുന്ന സ്ത്രീകള്‍ ലോകത്തിന്റെ വെളിച്ചമാണ്. പക്ഷേ എന്തും സഹിക്കാമെന്നുള്ള മനോഭാവം അവരെ മറ്റുള്ളവരുടെ പാദത്തിനടിയില്‍ പ്രതിഷ്ഠിക്കുന്നു. ത്യാഗത്തിന്റെ ആ സുന്ദര രൂപങ്ങള്‍ വെറും കളിപ്പാവകളായി ചിലര്‍ ചീന്തിക്കളയുമ്പോള്‍ ഒരു പുല്‍ക്കൊടി പോലുമറിയാതെ അരുതേയെന്നു പറയാറുണ്ട്. കഥാകൃത്ത് പുല്‍ക്കൊടിയെപ്പോലെ നിസ്സഹായതയുടെ തടവറയില്‍ നിന്നുകൊണ്ടല്ല, തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുന്ന പെണ്‍കുട്ടികളുടെ നിസ്സഹായാവസ്ഥയില്‍ സഹായിക്കുന്നത്. മറിച്ച് അവരെ പാവകളേപ്പോലെ അമ്മാനമാടുന്ന കൈകളുടെ ചലനശേഷിയെ ബന്ധിപ്പിച്ച് , ആ വേട്ടപ്പട്ടികളുടെ മുഖത്ത് ആഞ്ഞടിച്ചുകൊണ്ടാണ് സമൂഹത്തെ രക്ഷിക്കുന്നത്. തകര്‍ന്നു പോയ സ്ത്രീ ഹൃദയത്തിന്റെ ഏകാന്തതയെ അതിസുന്ദരമായി വര്‍ണ്ണിക്കുമ്പോഴും നേരിയ തോതിലെങ്കിലും പ്രകൃതിയുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ കഴിഞ്ഞു എന്നത് കഥാകൃത്തിന്റെ അത്ഭുതപ്പെടുത്തുന്ന ശക്തി തന്നെയാണ്.
              ഒരു പേടി സ്വപ്നത്തെപോലെ ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ ഓരോ വാക്കുകളും വിഭ്രാമകമായ അനുഭവങ്ങളിലൂടെ അപരിചിതമായ നിമിഷങ്ങളിലൂടെ മനുഷ്യഹൃദയങ്ങഴെ പിന്തുടരുന്ന ഈ നോവല്‍ നവീന ഭാവുകത്വത്തിനു കൈവന്ന അപൂര്‍വ്വ ലബ്ധിയാണ്.